20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഇന്ധനം നഷ്ടപ്പെടുത്തി; ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം പാറശാല ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. 20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഇന്ധനം നഷ്ടപ്പെടുത്തിയതിനാണ് നടപടി. താത്ക്കാലിക ഡ്രൈവര്‍ പി ബൈജു, കണ്ടക്ടര്‍ രഞ്ജിത് രവി, ചാര്‍ജ്മാന്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഡ്രൈവറെ പിരിച്ചുവിടുകയും സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ചെയ്തത്.

ഈ മാസം 9നായിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നെയ്യാറ്റിന്‍കര, കളിയിക്കാവിള റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാര്‍ട്ട് ചെയ്ത് 20 മിനിറ്റാണ് നിര്‍ത്തിയിട്ടത്. ബസില്‍ ഈ സമയം കണ്ടക്ടറോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. ഇതിനിടെ സിഎംഡി പരിശോധനയ്‌ക്കെത്തി. ബസ് ഇത്രയധികം സമയം നിര്‍ത്തിയിട്ട കാര്യമറിഞ്ഞ് സിഎംഡി ഡ്രൈവറോട് വിവരം തിരക്കി. സെല്‍ഫ് എടുക്കാത്തതുകൊണ്ടാണ് ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ടതെന്നായിരുന്നു ഡ്രൈവറുടെ പരുഷമായ മറുപടി. മറുപടിയില്‍ തൃപ്തിവരാതെ വന്നതോടെ സിഎംഡി കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജീവനക്കാര്‍ക്കെിരെ നടപടി സ്വീകരിച്ചത്.

About The Author