കണ്ണൂർ മാണിക്കക്കാവ് സ്വദേശിക്ക് മയക്കുമരുന്ന് കേസിൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
2022 ഡിസംബർ 30 ന് കണ്ണോത്തും ചാലിൽ വച്ച് അഞ്ച് ലക്ഷത്തിലധികം രൂപ വരുന്ന 140 ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസിൽ കണ്ണൂർ മാണിക്കക്കാവ് സ്വദേശി സലിം ക്വാർട്ടേഴ്സിൽ താമസം സാബിർ സി എം മകൻ 36 വയസുള്ള റിയാസ് സാബിറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്.
2023 ന്യൂ ഇയർ പാർട്ടിക്ക് മയക്കുമരുന്ന് കൈമാറാൻ കാറിൽ കടത്തികൊണ്ട് വരവെയാണ് കണ്ണോത്തും ചാലിൽ വച്ച് കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്ല്യത്തും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി അന്ന് മുതൽ ജാമ്യം ലഭിക്കാതെ ഒരു വർഷത്തോളമായി റിമാൻഡിൽ കഴിഞ്ഞ് വരികയാണ്.അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ രാഗേഷ് ടിയും സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി യും ഈ കേസിൻ്റെ അന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോർജ് ഹാജരായി.