കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്-ലീഗ് തർക്കം; തീരുമാനമെല്ലാം ഏകപക്ഷീയമെന്ന് ലീഗ് നേതൃത്വം
കണ്ണൂർ കോർപറേഷനിലെ മേയർ സ്ഥാനം പങ്കിടൽ സംബന്ധിച്ച കോൺഗ്രസ്-ലീഗ് തർക്കം പരിഹരിക്കപ്പെട്ടെങ്കിലും കൂടുതൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം വേണമെന്ന ലീഗിന്റെ ആവശ്യം വീണ്ടും പാർട്ടികൾ തമ്മിലുള്ള തർക്കത്തിലേക്ക് വഴിവയ്ക്കുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് വിട്ടുനൽകുന്നതിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി കൂടി തങ്ങൾക്ക് വേണമെന്നാണ് ലീഗ് ഉന്നയിക്കുന്നത്. മേയർ സ്ഥാനം പങ്കിടൽ ധാരണ പ്രകാരം ടി.ഒ. മോഹനൻ മേയർസ്ഥാനം രാജിവയ്ക്കുകയും മുസ്ലിഹ് മഠത്തിലിനെ ലീഗ് മേയർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ലീഗ് കൈവശം വച്ചിരുന്ന ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് ലഭിക്കും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഇന്ദിരയെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയാക്കാനും ഇന്ദിരയുടെ ഒഴിവിൽ വി.കെ. ശ്രീലതയെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണാക്കാനും ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് കോർപറേഷൻ പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ കാര്യത്തിൽ കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്.
ലീഗിന് മേയർ സ്ഥാനം കൈമാറുന്ന ഘട്ടത്തിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി കൂടി നൽകാമെന്ന് പറഞ്ഞതിനെ തുടർന്നാണ് ആദ്യ മേയർ ഊഴം ലീഗ് കോൺഗ്രസിന് വിട്ടുകൊടുത്തതെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പറഞ്ഞു. ഇത് അട്ടിമറിക്കപ്പെടുകയാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം പൊതുമരമാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണെ ഡെപ്യൂട്ടി മേയറാക്കാൻ തിരുമാനിച്ചപ്പോൾ സ്വഭാവികമായും കോൺഗ്രസ് മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതാകാമെന്നും ചർച്ചകളിലൂടെ ഇക്കാര്യം പരിഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും അബ്ദുൾ കരീം ചേലേരി പറഞ്ഞു. എന്നാൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാമെന്നല്ലാതെ സ്റ്റാൻഡിംഗ് കമ്മിറ്റി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ധാരണകളൊന്നുമുണ്ടായിരുന്നില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
ഇരു പാർട്ടികളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നാൽ കണ്ണൂർ കോർപറേഷനിൽ വീണ്ടും കോൺഗ്രസ്-ലീഗ് പോര് മൂർച്ഛിക്കാനാണ് സാധ്യത. നിലവിൽ ഡെപ്യൂട്ടി മേയർ കൈകാര്യം ചെയ്യുന്ന ധനകാര്യം, സിയാദ് തങ്ങൾ ചെയർമാനായ നഗരാസൂത്രണം, ഷമീമ ചെയർപേഴ്സണായ ക്ഷേമകാര്യം എന്നിവയാണ് ലീഗ് കൈവശംവച്ചിരിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി. ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് വിട്ടുകൊടുക്കുകയും കോൺഗ്രസ് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ലീഗിന് വിട്ടുകൊടുക്കാതിരിക്കുകയും ചെയ്താൽ ലീഗിന് രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾകൊണ്ടു തൃപ്തിപ്പെടേണ്ടി വരും.