കൈവെട്ട് കേസ്; പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫസർ ടി ജെ ജോസഫ്
അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫ. ടി ജെ ജോസഫ്. എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. മകൻ മിഥുൻ ടി ജോസഫ്, സഹോദരി സിസ്റ്റർ സ്റ്റെല്ല എന്നിവർ ടി ജെ ജോസഫിനൊപ്പമുണ്ടായിരുന്നു. എറണാകുളം സി ജെ എം കോടതി ചുമതലപ്പെടുത്തിയ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്.
‘സവാദിനെ തിരിച്ചറിഞ്ഞു. പൗരന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചു. താന്‍ ഇര മാത്രം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതി’, ടി ജെ ജോസഫ് പറഞ്ഞു.
കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പതിമൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി കേസിലെ മറ്റു പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.
ഇത്രയും കാലം സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടിയിരുന്നു. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തിരുന്നു. തിരിച്ചറിയൽ പരേഡിന് ശേഷം സവാദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎ തീരുമാനം. പിഎഫ്ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് എൻഐഎയുടെ വിലയിരുത്തൽ.