നയപ്രഖ്യാപത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം; കേന്ദ്രത്തിനെതിരെ കരടിൽ വിമർശനമെന്ന് സൂചന
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട് അംഗീകാരത്തിനായി ഗവർണ്ണർക്ക് കൈമാറും. സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. കരടിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടെന്നാണ് വിവരം. കരടിൽ ഗവർണ്ണർ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്ക് നിരത്തി നയപ്രഖ്യാപത്തിൽ വിശദീകരിക്കുമെന്നാണ് സൂചന. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനവും ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകും. അതേസമയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഗവര്‍ണര്‍ക്ക് തിരുത്തല്‍ ആവശ്യപ്പെടാനുമുള്ള സാധ്യതയുമുണ്ട്.