‘വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണം’; കീഴടങ്ങാൻ സമയം നീട്ടി ചോദിച്ച് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങാനുള്ള സമയപരിധി ആറ് മുതൽ നാല് ആഴ്ച വരെ നീട്ടണമെന്നാണ്  കുറ്റവാളികൾ ആവശ്യപെട്ടിരിക്കുന്നത്. കുറ്റവാളികളിലൊരാളായ ഗോവിന്ദ്ഭായ്  വീട്ടിലെ ഉത്തരവാദിത്തവും രമേഷ് രൂപഭായ് മകന്റെ വിവാഹവും ചൂണ്ടികാട്ടിയുമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ വിളവെടുപ്പിന്റെ ചുമതല പൂർത്തിയാക്കാൻ തനിക്ക് ആറാഴ്ചത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ്  കുറ്റവാളിയായ മിതേഷ് ചിമൻലാൽ ഭട്ട് കോടതിയെ സമീപിച്ചത്.

 

അതേസമയം, പ്രതികൾ സമർപ്പിച്ച ഹർജികൾ നാളെ പരിഗണിക്കും.  ജനുവരി എട്ടിനാണ് പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

About The Author