ഡൽഹി മദ്യനയ അഴിമതി കേസ്; ഇ.ഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് കെജ്രിവാൾ

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു. ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം.

മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇത്തവണയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിടികൊടുത്തില്ല. കേസിലെ ചോദ്യം ചെയ്യലിന് 12 മണിക്ക് ഹാജരാകാൻ ആയിരുന്നു ഇഡിയുടെ നിർദേശം.സമൻസിനെ തീർത്തും അവഗണിച്ച് ഡൽഹി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കുകയും അതിന് ശേഷം ഗോവയിലേക്ക് തിരിക്കാനും ആണ് കെജ്രിവാളിന്റെ തീരുമാനം. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കാനാണ് ഗോവയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

അരവിന്ദ് കെജ്രിവാൾ ഒരു കുറ്റവാളിയെ പോലെ നിയമനടപടികളിൽ നിന്നും ഓടി ഒളിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.കഴിഞ്ഞ ഒക്ടോബറിൽ ആണ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാക്കാൻ ഇഡി ആദ്യമായി ഡൽഹി മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.

About The Author