കണ്ണൂർ ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍

നവംബർ 13ന് കണ്ണൂരിലെ ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍. കവിതയെന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് വയനാട് തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ പകരം വീട്ടുമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണ് തിരുനെല്ലിയിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി-പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്നും കൊലയാളി സംഘത്തിനെതിരെ ആഞ്ഞടിക്കണമെന്നും രക്തം കുടിയന്‍ തണ്ടര്‍ബോള്‍ട്ടിനെതിരെ സംഘം ചേരണമെന്നും പോസ്റ്ററില്‍ പറയുന്നു.

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് ഇന്നലെ രാത്രിയോടെ പോസ്റ്റർ പതിച്ചത്. കോളനിയിലെത്തിയ ആറംഗ സംഘമാണ് പോസ്റ്റർ പതിച്ചത്. അഞ്ച് പോസറ്ററുകളും വിശാലമായ കുറിപ്പും മാവോയിസ്റ്റുകള്‍ കോളനിയില്‍ പതിച്ചിട്ടുണ്ട്. നവംബര്‍ 13ന് രാവിലെ പത്തുമണിയോടെയായിരുന്നു ആറളത്തെ അയ്യന്‍ കുന്നില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. ആ പരിക്കേറ്റയാളാണോ മരിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ സംസ്കരിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ചികിത്സ തേടാത്തതുകൊണ്ടാകാം മരണം സംഭവിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.

About The Author