തൃശൂര്‍ പൂരം പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു
തൃശ്ശൂര്‍ പൂരം എക്‌സിബിഷന്‍ തറവാടക കുത്തനെ ഉയര്‍ത്തിയ സംഭവത്തില്‍ ചര്‍ച്ചയുമായി സര്‍ക്കാര്‍. ഞായറാഴ്ച വൈകുന്നേരം തൃശൂര്‍ രാമനിലയത്തില്‍ ചര്‍ച്ച നടക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആയിരിക്കും ചര്‍ച്ച. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തേക്കിന്‍കാട് മൈതാനിയുടെ വാടക സംബന്ധിച്ച തര്‍ക്കത്തില്‍ പരിഹാരം കാണാനാണ് നീക്കം.
തൃശൂര്‍ പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന പൂരം എക്‌സിബിഷന് ഗ്രൗണ്ട് അനുവദിക്കുന്നതില്‍ വാടക ക്രമാതീതമായി കൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് ഇരുദേവസ്വങ്ങളും പൂരം ചടങ്ങു മാത്രമാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് പ്രമേയം പാസാക്കിയിരുന്നു. 39 ലക്ഷമായിരുന്നു എക്സിബിഷൻ ഗ്രൗണ്ടിന് കഴിഞ്ഞ വര്‍ഷത്തെ വാടക. ഈ വര്‍ഷം 2.2 കോടി വേണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് പ്രമേയം അവതരിപ്പിച്ചത്.
ഏപ്രില്‍ 19 നാണ് തൃശൂര്‍ പൂരം. ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.2016 മുതല്‍ അനിയന്ത്രിതമായ രീതിയില്‍ വാടക വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന എക്‌സിബിഷനിലെ വരുമാനത്തിലെ നല്ലൊരു പങ്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയാല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്ന് ദേവസ്വങ്ങള്‍ ചൂണ്ടികാട്ടുന്നു