കൂടെയുള്ള അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നത്; മുഖ്യമന്ത്രി

കരിങ്കാടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സംഘവും തല്ലിച്ചതച്ചത് കണ്ടില്ലെന്ന് മുഖ്യമന്ത്രി. ഗൺമാൻ തന്റെ സുരക്ഷയാണ് ഒരുക്കുന്നത്, ചാടിവീണയാളെ തള്ളിമാറ്റുന്നത് കണ്ടു. കൂടെയുള്ള അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ യൂണിഫോമിലുള്ള പൊലീസുകാര്‍ കെ.എസ്.യുക്കാരെ തടയുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാമറ തള്ളിക്കൊണ്ട് തന്റെയടുത്തേക്ക് വന്നയാളെ ഗണ്‍മാന്‍ പിന്നിലേക്ക് തള്ളിമാറ്റുന്നത് സ്വാഭാവികമാണെന്ന് പിണറായി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പ്രത്യേകതരം മനോഭാവമാണ്. യഥാര്‍ഥ പ്രശ്നങ്ങള്‍ക്കുനേരെ മാധ്യമങ്ങള്‍ കണ്ണടയ്ക്കുന്നു. ഈ സമീപനം നിര്‍ഭാഗ്യകരമാണ്.

 

ആലപ്പുഴ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് നവകേരള സദസ്സിന് ലഭിച്ചത്. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒരേവികാരത്തോടെ ഇങ്ങനെ ജനങ്ങൾ ഒഴുകിയെത്തുന്ന അനുഭവം സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒന്നിച്ച് നിൽക്കും എന്ന പ്രഖ്യാപനം തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും മര്‍ദിച്ചതിനെ മന്ത്രിമാര്‍ മന്ത്രിമാര്‍ ന്യായീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം തടയുമ്പോഴാണ് പൊലീസ് ഇടപെടുന്നതെന്നും കരിങ്കൊടി പ്രതിഷേധത്തെ ആരും എതിര്‍ക്കുന്നില്ലെന്നുമാണ് മന്ത്രിമാരുടെ നിലപാട്. വാഹനത്തിന് മുന്‍പില്‍ ചാടി വീഴുമ്പോള്‍ അപകടമുണ്ടായാലോ എന്ന ആശങ്കയാണ് മന്ത്രി കെ. രാജന്‍ പ്രകടിപ്പിച്ചത്. അപകടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ മാറ്റുമ്പോള്‍ പിടിവലി ഉണ്ടാകുമെന്ന് ആന്‍റണി രാജുവും പറഞ്ഞു.

About The Author