ഗവര്‍ണര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് വിട്ടുനിന്നതില്‍ വി.സിയോട് രാജ്ഭവന്‍ വിശദീകരണം തേടിയേക്കും

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയേക്കും. ഇന്നലെ ഗവര്‍ണര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് വിട്ടുനിന്നതില്‍ വി.സിയോട് വിശദീകരണം തേടുന്നത്. വി സി കീഴ്വഴക്കം ലംഘിച്ചുവെന്നാണ് രാജ്ഭവന്റെ നിലപാട്. അനാരോഗ്യം കാരണമാണ് ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനിന്നതെന്നാണ് ജയരാജ് നല്‍കുന്ന വിശദീകരണം. വി സി ഇല്ലെങ്കില്‍ പകരം പ്രോ വൈസ് ചാന്‍സലറെ സെമിനാറില്‍ പങ്കെടുക്കാന്‍ ഏര്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ പ്രോ വി സി യെ ചുമതല ഏല്‍പ്പിക്കാത്തതോടെയാണ് നടപടിക്ക് രാജ്ഭവന്‍ കടക്കുന്നത്. ഗവര്‍ണറോടുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് വിസി വിട്ടുനിന്നതെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.

അടുത്ത രണ്ട് ദിവസവും ഗവര്‍ണര്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നാണ് വിവരം. ചില ചികിത്സാ ആവശ്യങ്ങള്‍ മാത്രമാണ് ഗവര്‍ണര്‍ അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ഗവര്‍ണര്‍ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചേക്കും. സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐയുടെ നീക്കങ്ങളും നിര്‍ണായകമാണ്. ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് വിദ്യാര്‍ത്ഥി സംഘടനയുടെ തീരുമാനം.

About The Author