നരേന്ദ്ര മോദിജിയുടെ ഭരണത്തിന് കീഴിൽ ഭാരതത്തിൽ എല്ലാ പൗരന്മാരും ഒരുപോലെ സുരക്ഷിതരാണെന്ന് കെ സുരേന്ദ്രൻ
ഒക്ടോബറിൽ ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേരത്തെ വധശിക്ഷയുമായി ബന്ധപ്പെട്ട വിധി വന്നപ്പോൾ ഇത് ഭാരത സർക്കാരിന്റെ പരാജയമാണെന്നും, ശിക്ഷക്ക് വിധിക്കപ്പെട്ട മുൻസൈനികർ ചാരന്മാരാണെന്നും, നമ്മുടെ നാട് തലകുനിച്ച് കാണുവാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ പ്രസ്താവനകളിറക്കി. എന്നാൽ ശിക്ഷക്ക് വിധിക്കപ്പെട്ട ഭാരത പൗരന്മാർ, തങ്ങൾ തെറ്റ് ചെയ്തിട്ടില്ലായെന്നും ഇത് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ നാൾക്ക് മുതൽ തന്നെ അവർക്ക് നിയമപരമായും, നയതന്ത്രപരമായും എല്ലാ സുരക്ഷയും പിന്തുണയും കേന്ദ്ര സർക്കാർ ഉറപ്പാക്കിയിരുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതിന്റെ ഫലമാണ് ഇന്നലെ പുറത്തുവന്ന നിർണ്ണായകമായ വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഭരണത്തിന് കീഴിൽ ഭാരതത്തിന് അകത്തും, പുറത്തും എല്ലാ പൗരന്മാരും ഒരുപോലെ സുരക്ഷിതരാണ്. ഇതോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെയും , ഇന്ത്യയുടെ പേര് കേട്ട അതിപ്രഗത്ഭ വിദേശ മന്ത്രാലയത്തിന്റെയും കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി വന്നു ചേർന്നിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷയിൽ ഇളവ്. 8 മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവുശിക്ഷയായി ഇളവ് ചെയ്ത ഖത്തറിലെ അപ്പീൽ കോടതിയുടെ വ്യാഴാഴ്ചത്തെ സുപ്രധാന വിധിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (MEA) സ്വാഗതം ചെയ്തു. അപ്പീൽ കോടതിയുടെ വിശദമായ വിധി ഇനിയും പുറത്തുവരാനുണ്ടെന്നും തുടർ നടപടികൾ തീരുമാനിക്കാൻ ലീഗൽ ടീമുമായും പ്രതികളുടെ കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എംഇഎ അറിയിച്ചു.