ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി

മെഡിക്കൽ പിജി വിദ്യാർഥിനി ഡോ. ഷഹനയുടെ മരണത്തില്‍ ഡോ. റുവൈസ് നൽകിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി. റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രായം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്ത് റുവൈസിനെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടർ ഷഹനയും ഡോക്ടർ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനിയായ ഷഹ്നയെ ഡിസംബർ നാലിന് രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിയിരുന്നു.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് റുവൈസിന്‍റെ വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് മൊഴി നൽകിയിരുന്നു.

About The Author