സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 514 പുതിയ കൊവിഡ് രോഗികൾ

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വർദ്ധനവ്. ഇന്നലെ (20/12/2023) 514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പടെ 594 കേസുകളാണ് രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് കേരളത്തിൽ മൂന്ന് മരണവും രാജ്യത്താകെ ആറ് മരണവും രേഖപ്പെടുത്തി. നിലവിൽ 2341 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. രാജ്യത്ത് 2669 ആക്ടീവ് കേസുകള്‍ ഉണ്ട്.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണമെന്നും നിലവിൽ ആശങ്കയുടെ ആവശ്യമില്ലെന്നും യോ​ഗത്തിനു ശേഷം കേന്ദ്രം അറിയിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ജാഗ്രത വേണമെന്ന് സംസ്ഥാനം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമിക്രോണും ഉപവകഭേദമായ ജെഎൻ1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിൽ എത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങൾ ഉള്ളവരും മാസ്കടക്കം മുൻകരുതൽ എടുക്കണം. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

About The Author